Thursday, January 8, 2015

ഒരു ചിത്രം, ഓർമ്മയുടേത്

സർക്കാർ വക ഗട്ടറുകളിൽ വീണ്  ഊഞ്ഞാലാടുന്ന സർക്കാർ  ബസിൽ, മുൻ സീറ്റിലേക്ക് തല ചായ്ച് ഞാൻ കഷട്പ്പെട്ടുണ്ടാക്കിയ ഉറക്കമാണ് അടുത്തിരുന്ന യാത്രക്കാരന്റെ ഒച്ചയിൽ  മുറിഞ്ഞു പോയത്.

 അയാളുടെ പഴ്സ് കാണാനില്ലത്രേ! ഞാൻ എന്റെ പോക്കറ്റിൽ പരതി  പഴ്സുണ്ടോ എന്ന് നോക്കുകയും (ആദ്യം സ്വന്തം കാര്യം) അത് എന്റേത് തന്നെ എന്ന് ഉറപ്പ് വരുത്തുകയും  ചെയ്തു (ഇനി ഉറക്കത്തിലെങ്ങാനും ഞാൻ ...). 

മുൻപിൽ ടിക്കറ്റ് വിറ്റു കൊണ്ടിരുന്ന കണ്ടക്ടർ ബഹളം കെട്ട്  തിക്കിത്തിരക്കി വന്നു.
"എന്ത് പറ്റി?"
"സാർ, എന്റെ പഴ്സ് കാണുന്നില്ല . ടിക്കറ്റെടുക്കുമ്പോൾ ഉണ്ടായിരുന്നു ." 

തിരക്കിട്ട് താഴെയെല്ലാം തിരയുന്നതിനിടയിൽ അയാൾ  കരഞ്ഞേക്കുമെന്ന് തോന്നി.

"ആരെങ്കിലും ഇയാളുടെ പഴ്സ് എടുത്തെങ്കിൽ തിരിച്ചു കൊടുക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ വണ്ടി സ്റ്റേഷനിലേക്ക് വിടേണ്ടി വരും..." എല്ലാവരോടുമാണ് കണ്ടക്ടർ പറഞ്ഞതെങ്കിലും  അയാളുടെ കണ്ണ് എന്റെ മുഖത്തായിരുന്നു.

ഒടുവിൽ  സീറ്റിനടിയിൽ നിന്ന് പഴ്സ് കിട്ടിയപ്പോഴാണ്    യാത്രക്കാരന്റെ   വെപ്രാളം തീർന്നത് . കിട്ടിയ പാടേ  പഴ്സിനുള്ളിൽ അയാൾ ധൃതിപ്പെട്ട് പരതുന്നത് ഞങ്ങൾ ഏന്തി വലിഞ്ഞു നോക്കി. ഏതാനും ചെറിയ നോട്ടുകൾ മാത്രമേ ഉള്ളൂ അതിൽ.

"ഈ പത്തു-നാല്പതു 'ഉലുവായ്ക്ക് വേണ്ടിയാണോ ഇയാള് കിടന്നലച്ചത്' എന്നു  പറഞ്ഞു കൊണ്ട്  കണ്ടക്ടർ കച്ചവടത്തിന് പോയി.

അയാൾ  എന്താണിങ്ങനെ തപ്പുന്നത് എന്നാലോചിക്കുമ്പോഴാണ്‌ കണ്ടത്. നോട്ടുകൾക്കിടയിൽ മുഷിഞ്ഞു മങ്ങിയ ഒരു ഒരു  കൊച്ചുകുട്ടിയുടെ  പഴയ ഫോട്ടോ. അതു കണ്ടതോടെ അയാൾ  ശാന്തനായി . എന്റെ കൗതുകം മനസിലായിട്ടെന്ന പോലെ , അയാൾ പറഞ്ഞു: 'മോന്റെയാ...പഴയത് ... "

മോൻ ഇപ്പോൾ എന്തു  ചെയ്യുന്നു?" എന്തെങ്കിലും പറയണമല്ലോ എന്ന് കരുതി സൗഹൃദം ഭാവിച്ച് ചോദിച്ചു.

"അറിഞ്ഞു കൂടാ..."
"?!"
"അവനെ പതിനെട്ട് വർഷം മുൻപ്  കാണാതായതാണ് " 

അതും പറഞ്ഞ്  അയാൾ  സീറ്റിലേക്ക് ചാരി കണ്ണടച്ചിരുന്നു.

അയാൾക്ക്  സൗകര്യമായിട്ടിരിക്കാൻ ഞാൻ ഒതുങ്ങിക്കൊടുത്തു.  അത്രയെങ്കിലും ചെയ്യേണ്ടേ.

Saturday, April 9, 2011

പോളിംഗ് ഡ്യൂട്ടി എന്ന പൊല്ലാപ്പ്

ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും ഡ്യൂട്ടി ഉണ്ടാകുമോ എന്ന ആശങ്കയാണ്‌, ഒപ്പം ഉണ്ടാകല്ലേ എന്ന പ്രാർത്ഥനയും. ഏഴാമത്തെ തവണയും പ്രാർത്ഥന ഇലക്ഷൻ കമ്മീഷൻ കേട്ടില്ല. പ്രാവശ്യം ജോലിയിൽ ഒരു ചെറിയ മാറ്റമുണ്ടെന്നു മാത്രം -- പ്രിസൈഡിങ്ങ് ഓഫീസറിനു പകരം മൈക്രോ ഒബ്സർവർ. നിരീക്ഷകൻ ആയതുകൊണ്ട് കാര്യങ്ങൾഒബ്സർവ് ചെയ്താൽമതി എന്നു നിർദ്ദേശമുണ്ട്. എന്നു വച്ചാൽ, പണിയൊന്നും അധികം ചെയ്യേണ്ട; ചുമ്മാതിരുന്ന്നോക്കുകൂലിവാങ്ങിയാൽ മതി!

കെട്ടിച്ചു വിട്ട പെണ്ണ്‌ കെട്ടിയോനുമായി അടിച്ചുപിരിഞ്ഞ് തിരിച്ചെത്തുമ്പോഴുള്ള വീട്ടുകാരുടെ അവസ്ഥയിലാണ്‌ തെരഞ്ഞെടുപ്പുകാലത്ത് വോട്ടറൻമാർ. പോയ ശേഷം വീട്ടുകാരെയോ ബന്ധുക്കളെയോ തിരിഞ്ഞുനോക്കാത്തപെണ്ണ്‌തിരിച്ചെത്തിയാൽ പിന്നെ കരച്ചിലായി, പിഴിച്ചിലായി, ബന്ധം പുതുക്കലായി! ‘മണ്ഡലം നിറഞ്ഞുനില്ക്കുന്നസാധനത്തിനെ എങ്ങനെങ്കിലും പറഞ്ഞയച്ചാലേ നാട്ടുകാർക്ക് കിടക്കപ്പൊറുതി കിട്ടൂ! ഉച്ചാടനച്ചടങ്ങിന്റെ കർമികളാണ്‌ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ. (തുണ്ട്: പണ്ട് ഒരനൗൺസർ വച്ചു കാച്ചിയത്: “... നാട്ടിലെ അമ്മ പെങ്ങന്മാർക്ക് സമാധാനമായി കിടന്നുറങ്ങാൻ നമ്മുടെ സ്ഥാനാർത്ഥിയെ ജയിപ്പിച്ച് പാർലമെന്റിലേക്കയയ്ക്കുക”.)

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായി പണി കിട്ടിയാൽ ആദ്യത്തെ പരിപാടി പരിശീലനക്ലാസ്സാണ്‌. ‘നിങ്ങളൊക്കെ പലതവണ തെരഞ്ഞെടുപ്പ് ജോലിയ്ക്ക് പോയിട്ടുള്ളതിനാൽ ഡ്യൂട്ടിയെപ്പറ്റി കൂടുതൽ പറയേണ്ടല്ലോഎന്നപണിതീർക്കൽവാക്യത്തിൽ തുടങ്ങി, ‘നിങ്ങളുടെ ടീമിലെ മറ്റംഗങ്ങളെ ബന്ധപ്പെടുകയും ഡ്യൂട്ടികളെപ്പറ്റി ചർച്ച ചെയ്യുകയും വേണംഎന്ന ഉപദേശത്തിൽ അവസാനിക്കുന്ന പരിപാടിയാണത്. (തുണ്ട്: ഉപദേശം ഒരു വനിതാപോളിങ്ങ് ഓഫീസർ കാര്യമായി എടുത്തത് വലിയ പുകിലായി. രാത്രി ഒൻപതുമണി കഴിഞ്ഞപ്പോഴാണ്‌ സ്ത്രീരത്നത്തിന്‌ സംശയത്തിന്റെ ഉൾവിളിയുണ്ടായത്. ഫോണെടുത്തതോ ഭാര്യയും. ചർച്ചയൊക്കെ കെങ്കേമമായി നടന്നു. പക്ഷെ അന്നു മാത്രമല്ല, ആഴ്ചമുഴുവൻ വീട്ടിലെ പോളിംഗ് മുടങ്ങി.)

രണ്ടാം രംഗം അരങ്ങേറുന്നത് വോട്ടെടുപ്പ് തീയതിയുടെ തലേന്നാണ്‌. അന്നു രാവിലെതന്നെ ഉദ്യോഗ്സ്ഥർ, പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യുന്ന കേന്ദ്രത്തിലെത്തണം. പണ്ടു കവി പാടിയപോലെഒരു നിശ്ചയവുമില്ലൊന്നിനുംഎന്ന സ്ഥിതി ആയിരിക്കും അവിടെ. പരീക്ഷാദിവസം കുട്ടികൾ പരീക്ഷാഹാൾ തപ്പി ഓടുന്നതുപോലെ ഉദ്യോഗസ്ഥർ തലങ്ങുംവിലങ്ങും മണ്ടിനടക്കും, സാധനങ്ങൾ വിതരണം ചെയ്യുന്ന മുറി കണ്ടുപിടിക്കാൻ. പ്രിസൈഡിങ്ങ് ഓഫീസറുടെ പണി കുറച്ചുകൂടി കടുപ്പമാണ്‌. ടീമിലുള്ള എല്ലാ അംഗങ്ങളെയും കണ്ടുപിടിക്കണം. ചിലരൊക്കെ ആണിരോഗം, ഭാര്യയുടെ പ്രസവം, ഭർത്താവിന്റെ പ്രണയം തുടങ്ങി വിവിധകാരണങ്ങൾ കാണിച്ച് ഡ്യൂട്ടിയിൽ നിന്ന് ഒഴിവായിട്ടുണ്ടാവും. ഒഴിവാക്കിക്കൊടുത്തവർ, പ്രിസൈഡിങ്ങ് ഓഫീസർ ചെന്നുപറയുന്നതു വരെ, പകരം ആളിനെ നിയമിക്കില്ല!

വിതരണം ചെയ്യുന്ന സാധനങ്ങൾക്കൊപ്പം ഒരു നീണ്ട ലിസ്റ്റും തരും. ചെക്ക് മെമ്മോ എന്നു പേരുള്ള ലിസ്റ്റിലുള്ള സാധനങ്ങൾ എല്ലാം തന്നിട്ടുണ്ടോ എന്നു നോക്കണം. ഉദ്യോഗസ്ഥർക്ക് സൗകര്യമായി ഇരുന്നു നോക്കാനായി മരച്ചുവടുകൾ, തിണ്ണകൾ എന്നിവ സജ്ജമാക്കിയിരിക്കും! തരുന്ന സാധനങ്ങളിൽ ബാലറ്റ്പേപ്പർ, വോട്ടറന്മാരുടെ ലിസ്റ്റ് എന്നിവ കൃത്യമായുണ്ടാവും. ബാക്കിയൊക്കെ കണക്കുതന്നെ: എഴുന്നേറ്റു നില്ക്കാൻ തന്നെ ശേഷിയില്ലാത്ത മെഴുകുതിരി. തീയിലിട്ടാൽ പോലും കത്താത്ത തീപ്പെട്ടി. എഴുതാനൊഴികെ എന്തിനും ഉപയോഗിക്കാവുന്ന പേനകൾ, കർത്താവിനെ കുരിശിൽ തറയ്ക്കാൻ ഉപയോഗിച്ചതിനു ശേഷം ബാക്കിയായ മൊട്ടുസൂചികൾ, കാർബൺപേപ്പറിന്റെ അകന്ന താവഴിയിൽ പെട്ട കറുത്ത ഏതാനും പേപ്പറുകൾ, പെരുന്തച്ചൻ പണ്ടുകുഴിച്ച കുളം പോലെ ആകൃതിയേതെന്നു നിശ്ചയമില്ലാത്ത കവറുകൾ, പച്ച വെള്ളത്തിൽ നിന്നെടുത്ത ഇങ്ക് കൊണ്ടുണ്ടാക്കിയ ഇങ്ക് പാഡുകൾ -- അങ്ങനെ ഒരുകൂട്ടം സാധനങ്ങൾ. ഏതൊക്കെ കവറുകളും ഫോമുകളും എത്രയെണ്ണം വേണമെന്ന് കമ്മീഷൻ കൃത്യമായി നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ തരുന്നതോ, പച്ചക്കറിക്കടക്കാരന്റെ സാമ്പാർ കൂട്ട് പോലിരിക്കും -- വേണ്ടതൊന്നും കാണുകയില്ല; വേണ്ടാത്തത് ധാരാളം കാണുകയും ചെയ്യും! എല്ലാം എണ്ണിപ്പെറുക്കുമ്പോഴേക്ക് പോളിംഗ് സ്റ്റേഷനിൽ പോകാനുള്ള വാഹനമെത്തും.

മിക്കവാറും ഏതെങ്കിലും ഒരംഗനവാടിയോ ചെറിയ സ്കൂളോ ആയിരിക്കും പോളിംഗ് സ്റ്റേഷൻ. വലിയ സ്കൂളാണെങ്കിൽ തന്നെ നല്ല മുറികളൊന്നും സ്കൂൾ അധികൃതർ നല്കിയിട്ടുണ്ടാവില്ല. എങ്ങനെയായാലും ചില കാര്യങ്ങൾ മിക്കവാറും ഉറപ്പാണ്‌: ജനലുകൾക്ക് പാളികളുണ്ടാവില്ല; വാതിൽ കൃത്യമായി അടയില്ല; വൈദ്യുത സംവിധാനം കാണുകയേ ഇല്ല. മഴവെള്ള സംഭരണത്തിനായി മേൽക്കൂരയിൽപ്രത്യേക സംവിധാനങ്ങൾഉണ്ടായിരിക്കും. മുറിയിലുള്ള ഡെസ്കുകളുടെയും ബെഞ്ചുകളുടേയും ആട്ടം കണ്ടാൽകലാമാസ്റ്ററുടെവീട്ടിൽനിന്നു കൊണ്ടു വന്നവയാണെന്നു തോന്നും!

പോളിംഗ് സ്റ്റേഷനിൽ എത്തിക്കഴിഞ്ഞാൽ ആദ്യത്തെ പണി തീറ്റ തേടലാണ്‌. പലപ്പോഴും അടുത്ത പ്രദേശത്തൊന്നും ഒരു കടപോലും ഉണ്ടാകില്ല. ഉണ്ടെങ്കിൽ തന്നെഒരിടത്ത്മോഡൽ ആയിരിക്കും -- ‘ജീവപര്യന്തംകിട്ടി അലമാരയിൽ കഴിയുന്ന വടയോ ഉണ്ണിയപ്പമോ കാണും!

ഇതാണ്‌ഇൻപുട്ടിന്റെകാര്യമെങ്കിൽഔട്പുട്ടിന്റെകാര്യം ഇനിയും കഷ്ടമാണ്‌. കക്കൂസുകൾ മിക്കവാറും യൂറിയ ഫാൿടറികളായിരിക്കും. അകത്തിരിക്കണമെങ്കിൽ ഒന്നുകിൽ പാടണം, അല്ലെങ്കിൽ വാതിൽ തള്ളിപ്പിടിക്കണം! ചിലപ്പോൾ. സൗകര്യം പോലുമില്ലാത്ത അവസരങ്ങളും ഉണ്ടാകാറുണ്ട്. അങ്ങനെയെങ്കിൽ വെളുപ്പിന്‌ നാലു മണിയാകുമ്പോൾ എല്ലാവരും ടോർച്ചുമായി ഇറങ്ങും. പറമ്പിൽ ഓരോരുത്തരും ടോർച്ചിന്റെ വെളിച്ചത്തിൽ സ്വന്തം ബൂത്ത് മാർക്ക് ചെയ്യും. അപ്പോഴേക്കും ചുറ്റുമുള്ള പട്ടികൾ മുദ്രാവാക്യം വിളി തുടങ്ങും. ഒരു വിധത്തിൽ പോളിംഗ് കഴിച്ച് അടുത്തുള്ള തോട്ടിലോ കുളത്തിലോ ഇറങ്ങി ബാക്കിയുള്ള പോളിംഗ് സാമഗ്രികൾ കൈമാറിക്കഴിഞ്ഞാലേ ശ്വാസം നേരേ വീഴൂ. കുളിയും പലപ്പോഴും ഒരുപൊതുപരിപാടിയാണ്‌. (തുണ്ട്: ഒരിക്കൽ കന്യാസ്ത്രീകളുടെ ഹോസ്റ്റലിനടുത്തുള്ള ഒരു ചെറിയ സ്കൂളായിരുന്നു പോളിങ്ങ് സ്റ്റേഷൻ. കുളിമുറിയൊന്നുമില്ല. കുട്ടികൾ ഉപയോഗിക്കുന്ന ഒരു ടാപ്പ് മാത്രം. നാലു മണിക്കേ കുളിക്കാൻ ഇറങ്ങി. കൈലി നനയ്ക്കേണ്ടെന്നു കരുതി തോർത്ത് മാത്രമേ എടുത്തുള്ളൂ. കുളിച്ചിട്ട് തല തോർത്തുമ്പോൾ ഹോസ്റ്റലിന്റെ ജനൽ ആരോ തുറന്നു. വെളിച്ചം കൃത്യമായി നേരേ ദേഹത്തു തന്നെ വീണു. അടുത്തു നിന്ന വാഴയാണ്‌ മാനം രക്ഷിച്ചത്!)

പോളിങ്ങ് സംഘത്തിൽ സ്ത്രീകളുണ്ടെങ്കിൽ പ്രിസൈഡിംഗ് ഓഫീസർക്ക് തലവേദനയാണ്‌. വൈകുന്നേരമാകുമ്പോൾ അവർക്കു വീട്ടിൽ പോകണം. ‘ഞങ്ങൾ രാവിലെ ആറുമണിക്ക് തന്നെയെത്താം സാർഎന്നൊരുറപ്പും നല്കും. ‘പോകാൻ പാടില്ലാത്തതാണ്‌.. പിന്നെ നിങ്ങളുടെ സ്വന്തം റിസ്കിൽ പോകാംഎന്നൊക്കെ ബലം പിടിക്കുമെങ്കിലും, അവർ പോകണമെന്നു തന്നെയായിരിക്കും പ്രിസൈഡിംഗ് ഓഫീസറുടെ ആഗ്രഹം. യാതൊരു അടച്ചുറപ്പോ സുരക്ഷയോ ഇല്ലാത്ത മുറികളിൽ സ്ത്രീകളെങ്ങനെ കഴിയും. രാത്രിയിൽ കൂടെയുള്ള എതെങ്കിലും ഒരുത്തന്‌ ബൂത്ത്‌ പിടിക്കണമെന്നെങ്ങാനും തോന്നിയാൽ പിന്നെ നാട്ടുകാർ കൂട്ടപോളിംഗ് നടത്തി എല്ലാവരേയും പര‘ലോക്സഭ’യിലെത്തിച്ചതു തന്നെ! (തുണ്ട്: ഒരിക്കൽ ഒരു വനിതാ പോളിങ്ങ് ഓഫീസർ ചോദിച്ചത് ഇങ്ങനെ: “സാർ, നാളെ എനിക്കു പകരം ‘ഹസ്’ വന്നാൽ മതിയോ?”)

അടച്ചുറപ്പില്ലാത്ത മുറിയാണെങ്കിൽ പ്രിസൈഡിങ്ങ് ഓഫീസർ രാത്രി മുഴുവൻ ബാലറ്റുപേപ്പറും/വോട്ടിങ്ങ് മെഷീനും കെട്ടിപ്പിടിച്ചിരിക്കേണ്ടി വരും. ഡ്യൂട്ടിയിലുള്ള പൊലീസുകാരൻഫ്ളാറ്റ്ആയിട്ടുണ്ടെങ്കിൽ -- പലപ്പോഴും അങ്ങനെയാണ്‌-- പ്രത്യേകിച്ചും. കൊതുകുകളുടെ കനത്ത പോളിങ്ങ് ഉണ്ടായിരിക്കുമെന്നതിനാൽ ഉറങ്ങാനും കഴിയില്ല. ചേർത്തിട്ട ഡെസ്ക്കുകളിൽ ഊഞ്ഞാലാടി നേരം വെളുപ്പിക്കാം.


രാവിലെ വോട്ടെടുപ്പ് തുടങ്ങിക്കഴിഞ്ഞാൽ പിന്നെ നിന്നുതിരിയാൻ നേരമുണ്ടാവില്ല. ഞങ്ങൾ സർക്കാർ ഉദ്യോഗസ്ഥർ ശരിക്കുംമെയ്യനങ്ങിപണിയെടുക്കുന്ന ദിവസമാണത്. പലവിധ പ്രശ്നങ്ങൾ, തർക്കങ്ങൾ, തമാശകൾ -- അങ്ങനെ പോകും. (വോട്ടെടുപ്പുദിവസത്തെ രസകരങ്ങളായ അനുഭവങ്ങളെക്കുറിച്ചെഴുതാൻ വേറൊരു ബ്ലോഗ് പോസ്റ്റ് തന്നെ വേണം.) വൈകുന്നേരത്തെ കലാശക്കൊട്ടാണ്‌ ഏറ്റവും വിഷമകരം. അനവധി ഫോമുകൾ, കവറുകൾ, ഒട്ടിക്കൽ, സീൽ ചെയ്യൽ, കോപ്പി കൊടുക്കൽ-- അങ്ങനെ നൂറു കാര്യങ്ങൾ.

എല്ലാം പെറുക്കിക്കൂട്ടി കളക്ഷൻ കേന്ദ്രത്തി എത്തിയാലും പ്രശ്നങ്ങൾ തീരില്ല. തലേന്ന് നമ്മളെസ്നേഹിച്ചു യാത്രയാക്കിയവർചോദ്യങ്ങൾ ചോദിച്ച് നമ്മളെ വലയ്ക്കും- ഫോമെവിടെ, ഇതിങ്ങനെയാണോ പൂരിപ്പിക്കേണ്ടത്, നിങ്ങൾ ശരിയാക്കി കൊണ്ടുവരണം എന്നിങ്ങനെ നൂറൂ-നൂറു കുനുഷ്ടുകൾ. പാതിരാത്രിയാവും പലപ്പോഴും പണി കഴിയാൻ.

തീർച്ചയായും തെരഞ്ഞെടുപ്പു ജോലികളിൽ സഹകരിക്കുന്നത് ഒരു പൗരൻ എന്ന നിലയിലും സർക്കാർ ഉദ്യോഗ്സ്ഥൻ എന്ന നിലയിലും ഒരു വ്യക്തിയുടെ കടമയാണ്‌. പക്ഷേ, ആസൂത്രണത്തിലും സംഘാടനത്തിലും കാണിക്കുന്ന അനാസ്ഥയും പിടിപ്പുകേടും കാരണം പോളിങ്ങ് ഉദ്യോഗസ്ഥർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ അനവധിയാണ്‌.

തമിഴ്നാട്ടിൽ പോളിങ്ങിനുള്ള സംവിധാനങ്ങൾ കുറേക്കൂടി മെച്ചപ്പെട്ടതാണ്‌. അവിടെ പോളിങ്ങ് ഉദ്യോഗ്സ്ഥർ വോട്ടെടുപ്പിന്റെ തലേന്ന് നേരിട്ട് പോളിങ്ങ് സ്റ്റേഷനിൽ എത്തിയാൽ മതി. പത്തു ബൂത്തിന്‌ ഒരു ഓഫീസറെ നിയമിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ചുമതലയിൽ, പോളിങ്ങ് സാമഗ്രികൾ സ്റ്റേഷനിൽ നേരിട്ടെത്തിക്കും. അതു പോലെ വൈകുന്നേരം വൊട്ടെടുപ്പ് പൂർത്തിയായാൽ, ബൂത്തിൽ വന്ന് എല്ലാ സാധനങ്ങളും വാങ്ങുകയും ചെയ്യും. അതു കഴിഞ്ഞാൽ പോളിങ്ങ് ഉദ്യോഗസ്ഥർക്ക് പോകാം. ഇവിടുത്തെപ്പോലെ, പെട്ടി ചുമക്കലും പാതിരാത്രി വരെ പോളിങ്ങ് സ്റ്റേഷനിലും കളക്ഷൻ കേന്ദ്രത്തിലും കാവൽ കിടക്കലും ഒന്നുമില്ല! ഒരേ ഇലക്ഷൻ കമ്മീഷൻ നടത്തുന്ന തെരഞ്ഞെടുപ്പിൽ എന്തു കൊണ്ടാണ്‌ പല രീതികൾ?!

ഓരോ ഇലക്ഷൻ കഴിയുമ്പോഴും കരുതും, അടുത്ത തവണയെങ്കിലും ആസൂത്രണത്തിലും, സംഘാടനത്തിലും കുറേക്കൂടി പുരോഗതിയുണ്ടാകുമെന്ന്. പക്ഷേ, മൂഷികസ്ത്രീ പിന്നെയും മൂഷികസ്ത്രീ തന്നെ!

ഇത്തവണ
എങ്ങനെ ഇരിക്കുമോ, ആവോ?!









Friday, November 5, 2010

നടുക്കുന്ന ഉത്സവം!

രണ്ടു ദിവസമായി കാമ്പസ്സിനുപുറത്തു പോകാന്‍ പേടിയാണ്‌. ഏതെങ്കിലും ഇടറോഡില്‍ കൂടി നടന്നാല്‍ അപകടം പിണഞ്ഞതുതന്നെ. കഴിഞ്ഞ വര്‍ഷത്തെ അനുഭവം മറന്നിട്ടില്ല. നടന്നു പോകുമ്പോള്‍ തൊട്ടുമുന്നില്‍ പടക്കം ഒരെണ്ണം വലിയ ഒച്ചയില്‍ പൊട്ടി. നടുങ്ങിപ്പോയി. ഒരു സെക്കന്റ് കഴിഞ്ഞായിരുന്നെങ്കില്‍ കാലു പൊള്ളിപ്പോയേനെ! നോക്കിയപ്പോള്‍ ഒരുത്തന്‍ അടുത്ത പടക്കം കത്തിക്കുന്നു. അതു തലയില്‍ വീഴുന്നതിനു മുന്‍പ്‌ രക്ഷപ്പെട്ടു.

തമിഴ്നാട്ടില്‍ ദീപാവലിയായാല്‍ ഇങ്ങനെയാണ്‌. തിരക്കേറിയ വഴിയില്‍, ആളുകളുടെ നടുവില്‍ ഏതു നിമിഷവും പടക്കം വീണുപൊട്ടും. ദീപാവലിക്കു പോലും ഇക്കൂട്ടരുടെ തലയില്‍ വകതിരിവിന്റെ വെളിച്ചം തെളിയില്ല!

കാമ്പസിനുള്ളിലും വലിയ മാറ്റമില്ല. ഇന്നലെ രാത്രി സുഹൃത്തിന്റെ ക്വാര്‍ട്ടേഴ്സിലേക്കു വരുന്ന വഴിയിലുടനീളം ചെവി പൊത്തേണ്ടി വന്നു. ക്വാര്‍ടേഴ്സില്‍ എത്തിയപ്പോള്‍ വെടിയുടെ പൊടിപൂരം! കുറച്ചു മാനുകള്‍ നടുങ്ങിവിറച്ചു നില്‍ക്കുന്നു. കുരങ്ങുകള്‍ ബുദ്ധിമാന്‍മാരായതു കൊണ്ട്‌ രണ്ടു ദിവസം മുന്‍പേ രക്ഷപ്പെട്ടു. (ഇതു പോലെ കുരങ്ങന്‍മാര്‍ രക്ഷപ്പെടുന്നതു കണ്ടിട്ടുള്ളത്‌ കാമ്പസ്സില്‍ റോക്ക്‌ ഷോ നടക്കുമ്പോഴാണ്‌. രണ്ടൂ-മൂന്നാഴ്ച കുരങ്ങന്‍മാരെ ആ പ്രദേശത്തേ കാണുകയില്ല!).

രാവിലെ ഉണര്‍ന്നതു തന്നെ പടക്കത്തിന്റെ നടുക്കുന്ന ഒച്ച കേട്ടിട്ടാണ്‌. നോക്കിയപ്പോള്‍ പിറകിലെ ക്വാര്‍ട്ടേഴ്സിലെ കുട്ടികളാണ്‌. അതുങ്ങളുടെ കയ്യില്‍ ഇനിയും 'ആറ്റം ബോംബുകള്‍' ഇരിക്കുന്നു. മുതിര്‍ന്നവര്‍ക്ക്‌ ഇതൊന്നു നിയന്ത്രിച്ചു കൂടേ എന്നു വിചാരിച്ചതേയുള്ളൂ, അതാ വരുന്നു കുട്ടികളുടെ പിതാശ്രീ. കയ്യില്‍ കൂടിയ ഇനമാണ്‌ - മാലപ്പടക്കം. അഞ്ഞൂറൂ രൂപ അഞ്ചുമിനിട്ടു കൊണ്ടു പൊട്ടിത്തീര്‍ന്നു!

ഒന്നു,രണ്ടു ദിവസം കൊണ്ടു കത്തിച്ചു കളയുന്ന പണത്തിന്റെ കണക്കു കേട്ടാല്‍ ഞെട്ടിപ്പോകും. ഒരു സുഹൃത്ത്‌ താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിന്റെ ഉടമ വാങ്ങിയത്‌ ഒരു ലക്ഷം രൂപയുടെ പടക്കം. 3500 രൂപ മാസ വരുമാനമുള്ള അവിടുത്തെ ജോലിക്കാരി വാങ്ങിയത്‌ 4000 രൂപയുടേത്‌! ചെന്നൈയില്‍ മാത്രം കഴിഞ്ഞ ദീപാവലിക്ക്‌ പൊട്ടിയത്‌ 500-നു മേല്‍ കോടിയുടെ പടക്കങ്ങളാണ്‌ -- മുഴുവന്‍ തമിഴ്‌ മക്കള്‍ക്കും മൂന്നു,നാലു മാസത്തെ ഭക്ഷണത്തിനു വേണ്ട തുക.

പണം മലയാളി കുടിച്ചു തീര്‍ക്കുന്നു; തമിഴന്‍ പൊട്ടിച്ചു തീര്‍ക്കുന്നു.

Thursday, July 29, 2010

സൂപ്പര്‍ മാര്‍ക്കറ്റ്

വര്‍ണങ്ങളില്‍ പൊതിഞ്ഞു വരിയായ് വച്ചിരിക്കുന്നു
വരുവിനെല്ലാവരും വന്നു വാങ്ങുവിന്‍

ഔഷധം വാങ്ങിയാല്‍ രോഗങ്ങള്‍ ഫ്രീ
ഭക്തി വാങ്ങിക്കൊള്ളൂ പരമാനന്ദം ഫ്രീ

തലച്ചോറ് വാങ്ങിയാല്‍ ചിന്തകള്‍ ഫ്രീ
വാര്‍ത്തകള്‍ ഓരോന്നിനും വിവാദം ഫ്രീ

മതങ്ങള്‍ വാങ്ങുവിന്‍ ജാതിയോ ഫ്രീ
കത്തികള്‍ വാങ്ങിയാല്‍ കഴുത്തുകള്‍ ഫ്രീ

ആയുധം വാങ്ങുവിന്‍ മത്സരം ഫ്രീ
യുദ്ധം വാങ്ങിയാല്‍ സമാധാനം ഫ്രീ

വാങ്ങുവാന്‍ പാങ്ങില്ലെങ്കില്‍ വരൂ, കഴുമരം ഫ്രീ !
ഒട്ടിയ വയറുകള്‍ക്ക് പട്ടിണി ഫ്രീ!

Tuesday, March 9, 2010

ചില്ലുപാത്രം

പുഷ്പാലംകൃതമായ മുറിയില്‍, ആലക്തിക ദീപങ്ങള്‍ക്ക് നടുവില്‍, ഉയര്‍ന്ന പീഠത്തില്‍ അമ്മയിരുന്നു. ധൂപക്കൂടുകളില്‍ നിന്നുള്ള ഗന്ധം അമ്മയെ ചൂഴ്ന്നു നിന്നു.

തുറന്നടഞ്ഞ വാതില്‍ കടന്നുവന്ന ഭക്തന്‍ അമ്മയ്ക്ക് മുന്നില്‍ മുട്ടുകുത്തി. അയാളുടെ കണ്ണിലെ നനവില്‍ ഉള്ളിലെ ഹര്‍ഷം തിളങ്ങി.

"അമ്മേ ഞാന്‍ .. എനിക്ക്.."

ഗദ്ഗദം വാക്കുകളുടെ വായടച്ചു. അയാള്‍ അമ്മയുടെ കണ്ണുകളിലേക്ക് നോക്കി. അമ്മ അയാളെ കൈകളിലേക്ക് ഏറ്റുവാങ്ങി. വാക്കുകള്‍ അയാളുടെ കാതില്‍ മുഴങ്ങി.

" കുഞ്ഞേ നീ ഒന്നും പറയേണ്ട.. അമ്മ എല്ലാം കാണുന്നു .. അമ്മ എല്ലാം അറിയുന്നു.. സന്തോഷത്തോടെ പൊയ്ക്കോളൂ.."

അമ്മ അയാളെ ആശ്ലേഷിച്ചു. ഭക്തന്റെ കണ്ണും മനസ്സും നിറഞ്ഞു. അയാള്‍ പിന്‍വാങ്ങി. പിന്നില്‍ വാതിലടഞ്ഞു.

**********
അവസാനത്തെ ഭക്തനും പോയിക്കഴിഞ്ഞു.

"കുഞ്ഞേ ജലം കൊണ്ടുവരൂ", അമ്മ പറഞ്ഞു. മായാബഹന്‍ അത് കാത്തിരിക്കുകയായിരുന്നു. ചില്ലുപാത്രത്തില്‍ അവള്‍ അമ്മയ്ക്ക് ജലം പകര്‍ന്നു. അപ്പോഴാണു വാതിലില്‍ മുട്ടുകേട്ടത് .

"ആരാണെന്ന് നോക്കൂ കുഞ്ഞേ"

മായാബഹന്റെ മനസ്സൊന്നു പതറി. ചില്ലുപാത്രം നിലത്തെ ജലത്തില്‍ ചിതറിക്കിടന്നു.

"ക്ഷമിക്കണം അമ്മേ.."

അവളോടിപ്പോയി വാതില്‍ തുറന്നു. താലത്തിലെ പഴങ്ങള്‍ അമ്മയ്ക്ക് മുന്നില്‍ വച്ച് പരിചാരിക പിന്‍വാങ്ങി.

ഉടഞ്ഞ ചില്ലുകള്‍ പെറുക്കുമ്പോള്‍ മായാബഹന്റെ മനസ്സ് പുകഞ്ഞു. അവളുടെ ഉള്ളില്‍ ഉരുവം കൊണ്ട വാക്കുകള്‍ ശ്വാസം മുട്ടി പുറത്തേക്ക് വന്നു.

"അമ്മേ തെറ്റെങ്കില്‍.." അമ്മയുടെ മുഖത്തെ സന്ദേഹത്തിലേക്ക് നോക്കി അവള്‍ തുടര്ന്നു: "എല്ലാം കാണുന്ന, അറിയുന്ന അമ്മ.."

അമ്മയുടെ പുരികം വളഞ്ഞു.

"അടഞ്ഞ വാതിലിനപ്പുറം ആരാണെന്നറിഞ്ഞില്ലല്ലോ.."

ഒരു നിമിഷം അമ്മ കണ്ണടച്ചിരുന്നു. പിന്നെ അവരുടെ ഉള്ളില്‍ അച്ചടിച്ച വാക്കുകള്‍ പുറത്തേക്ക് വന്നു:

"നീ ആത്മജ്ഞാനം പ്രാപിച്ചിരിക്കുന്നു. ഇന്ന് മുതല്‍ നീ മായാനന്ദ ദേവി എന്നറിയപ്പെടും. പുതുതായി തുടങ്ങുന്ന ആശ്രമങ്ങളില്‍ നീയാണിനി ദര്‍ശനം നല്‍കേണ്ടത്."






Friday, August 14, 2009

വില്പനയ്ക്ക്

ഒരു ആഗസ്റ്റ്‌ 15 കൂടി... കഴിഞ്ഞ തവണ പറഞ്ഞതിനപ്പുറം എന്ത് പറയാന്‍! മാതൃഭൂമിയില്‍ ഗോപീകൃഷ്ണന്‍ വരച്ച ഈ കാര്‍ടൂണ്‍ തന്നെ എല്ലാം പറയും ...


Friday, September 12, 2008

തലവേദന മാറ്റാന്‍......



മാധ്യമം ആഴ്ചപ്പതിപ്പില്‍ വന്ന ഒരു ലേഖനമാണ്‌ . ബന്ദും ഹര്‍ത്താലും നിരോധിക്കണമെന്ന ആവശ്യത്തിണ്റ്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ലേഖനത്തിലെ ചില നിരീക്ഷണങ്ങള്‍ പ്രസക്തമാണെന്നു തോന്നുന്നു. അനാവശ്യമായ ബന്ദുകളും ഹര്‍ത്താലുകളും ഒഴിവാക്കേണ്ടതു തന്നെ. പക്ഷേ, തലവേദന മാറ്റാന്‍ തല വെട്ടുന്നത്‌ കുറച്ച്‌ കടന്ന കയ്യല്ലേ!